Saturday, January 14, 2012

എന്റെ ഗുരുനാഥൻമാർ

1988 ലാണു ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത്.മുപ്പത്തടം ഗവണ്മെന്റ് സ്കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസം.
അമ്മയുടെ കൈ പിടിച്ച് വഴിയിലൂടെ പാൽച്ചായയുടെ നിറത്തിൽ ഒഴുകി വരുന്ന മഴവെള്ളവും ചവിട്ടിത്തെറുപ്പിച്ച് പുതിയ കുഞ്ഞു കുടയും ചൂടി പുത്തനുടുപ്പുമിട്ട് സ്കൂളിലേക്ക്......
പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം....
അമ്മമാരുടെ കൈ പിടിച്ച് ഒത്തിരി കുട്ടികൾ..
കരച്ചിൽ....
മഴ....
അങ്ങനെ സ്കൂൾ ബെല്ലടിച്ചു....
ചെറുപ്പക്കാരിയും കാണാൻ നല്ല ഭംഗിയുമുള്ള ഒരു ടീച്ചർ ക്ലാസിലേക്ക് കയറി വന്നു.‘ലിസി ടീച്ചർ’.
സ്നേഹത്തോടെ എന്നെ വാരിയെടുത്ത് ഒക്കത്തു വച്ച് പേരു ചോദിച്ചു.
അന്നു മുതൽ ലിസി ടീച്ചർ എനിക്ക് ഒരു അമ്മയായി മാറുകയായിരുന്നു...ഓണപ്പരീക്ഷയ്ക്ക് എല്ലാത്തിനും മുഴുവൻ മാർക്കു വാങ്ങിയ എന്റെയടുത്ത് അടുത്ത ദിവസം വരുമ്പോൾ മിട്ടായി വാങ്ങിച്ചുതരണം എന്ന് ടീച്ചർ പറഞ്ഞു.
അന്ന് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു...
പിറ്റേന്ന് സ്കൂളിനടുത്തുള്ള പെട്ടിക്കടയിൽ നിന്നും പത്തു പൈസയുടെ മീൻ മിട്ടായി(മീനിന്റെ ഷേയ്പിൽ കവർ ഇല്ലാത്ത മിട്ടായി)വാങ്ങി കയ്യിൽ മുറുക്കിപ്പിടിച്ച് ഞാൻ സ്കൂളിലേക്ക് ഓടി.
ടീച്ചർ വരുന്നതു വരെആ മിട്ടായി കയ്യിൽ മുറുക്കി തന്നെ പിടിച്ചു.ടീച്ചർ വന്നു കഴിഞ്ഞപ്പോൾ കയ്യിലിരുന്ന് വിയർത്തൊലിച്ച നനഞ്ഞ ആ മിട്ടായി ഞാൻ ടീച്ചറിനു നേരെ നീട്ടി.ടീച്ചർ എന്റെ കയ്യിലേക്കു നോക്കി,മിട്ടായി വാങ്ങിയ ശേഷം എന്നെ വാരിയെടുത്ത് സ്നേഹത്തോടെ ഉമ്മ വച്ചു.
വിദ്യാഭ്യാസകാലത്തെ പ്രിയപ്പെട്ട അദ്ധ്യാപകരെ കുറിച്ചോർക്കുമ്പോൾ മങ്ങിയ ഓർമ്മയിൽ ആദ്യം ഓടിയെത്തുന്നത് ലിസി ടീച്ചാറാണ്
.പിന്നെയെത്രയോ അദ്ധ്യാപകർ....
അലിവാർന്ന കണ്ണുകളാൽ അറിവിന്റെ നെയ്ത്തിരിനാളം നീട്ടി അനുഗ്രഹിച്ചുവിട്ടവർ.....
മൂന്നാം ക്ലാസിലെ അംബുജാക്ഷി ടീച്ചർ,ഗീതാറാണി ടീച്ചർ,നാലാം ക്ലാസിലെ ഫിലോമിന ടീച്ചർ,അഞ്ചാം ക്ലാസിലെ സരസമ്മ ടീച്ചർ ആറാം ക്ലാസിലെ അൽ സലാം സാർ,സീമടീച്ചർ,ഏഴാം ക്ലാസിലെ വിമലമ്മ ടീച്ചർ,സാവിത്രി ടീച്ചർ,തങ്കമ്മ ടീച്ചർ,ജഗദമ്മടീച്ചർ,സലീം സാർ,എട്ടാം ക്ലാസിലെ ഉയരം കൂടിയ ഗിരിജ ടീച്ചർ,മാർഗരറ്റ് ടീച്ചർ,സുധാമണി റ്റീച്ചർ,റോസി റ്റീച്ചർ,കമലമ്മ ടീച്ചർ,അന്നമ്മ റ്റീച്ചർ,ലൈല റ്റീച്ചർ,നർഗീസ് റ്റീച്ചർ,ജയശ്രീ റ്റീച്ചർ,ഭാരതി റ്റീച്ചർ,വള്ളിയമ്മ റ്റീച്ചർ,പ്രഭാവതി റ്റീച്ചർ,പുരുഷോത്തമൻ സാർ,ഞങ്ങളുടെ പ്രിയ യാസ്മിൻ റ്റീച്ചർ...
അങ്ങനെ ജീവിതയാത്രയിലൊരിക്കലും വിസ്മരിക്കപ്പെടാൻ പാടില്ലാത്ത എത്രയോ ഗുരുനാഥൻമാർ....
പേരെഴുതാത്തവർ ഇനിയുമുണ്ട്..അവരുടെയെല്ലാം വാത്സല്യവും കുഞ്ഞു കുഞ്ഞു ശകാരങ്ങളും എന്നെ പോലുള്ള ആ തലമുറയിലെ വിദ്യാർഥികളുടെയെല്ലാം വ്യക്തിത്വ വികസനത്തിനു ആക്കം കൂട്ടിയിരുന്നു.
വിദ്യാലയം എന്ന വീട്ടിലെ അമ്മമാരായിരുന്നു ഇവരെല്ലാം..
ബഹുമാനത്തോടെ മാത്രമേ ഇന്നും അവരെ ഓർക്കാറുള്ളൂ.യാസ്മിൻ റ്റീച്ചറെയെല്ലാം ഇന്നും വഴിയിൽ വച്ചു കാണുമ്പോൾ ഞാൻ ആ പഴയ കുട്ടിയാകും.അമ്മമാർക്കും ഗുരുക്കന്മാർക്കും നമ്മൾ എത്ര വളർന്നാലും കുട്ടികൾ തന്നെയായിരിക്കും.
ഇന്നു വിദ്യാഭ്യാസം കച്ചവടവും അദ്ധ്യാപനം ജോലിയും മാത്രമായി മാറിയ ഈ കാലഘട്ടത്തിൽ ഇതെല്ലാം വളരെ വിരളമാണെന്നു തോന്നുന്നു.പഠിപ്പിക്കുന്ന അദ്ധ്യാപികമാരെ വരെ മോശമായി ചിത്രീകരിക്കുന്ന,അവരുടെ വസ്ത്രങ്ങൾ ഒന്നു തെന്നി മാറിയാൽ അതു മൊബൈലിൽ പകർത്തുന്ന ,കൂടെ പഠിക്കുന്ന വിദ്യാർഥിനികളെ വരെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കുന്ന ഈ കാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾ പഠിച്ച ആ കാലം..
ഞങ്ങൾ അദ്ധ്യാപകർക്കു നൽകിയിരുന്ന ബഹുമാനം,സ്ഥാനം,ഇതെല്ലാം അഭിമാനത്തോടെ ,അഹങ്കാരത്തോടെ പുതിയ തലമുറയോട് വിളിച്ചു പറയാൻ തോന്നുന്നു

Sunday, November 27, 2011

മുല്ലപ്പെരിയാർ....ഒരു ചാവ് അറിയിപ്പ്......

നൂറ്റിപ്പതിനാറ് വർഷങ്ങൾക്കു മുൻപ് ടെക്നോളജിയും മറ്റു സാങ്കേതിക വശങ്ങളും പരിമിതമായിരുന്ന കാലത്ത്,നിലവിലുള്ള നിർമ്മാണപ്രക്രിയകളെ വച്ചു നോക്കുമ്പോൾ തികച്ചും അശാസ്ത്രീയമായി ,അൻപതു വർഷത്തോളം മാത്രം ആയുസ്സ് കല്പിച്ചു നിർമ്മിച്ച ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ.


ശിവഗംഗ തേനി ,മദുര,ഡിണ്ടിക്കൽ,മുതലായ തമിഴ്നാട്ടിലെ വരണ്ടുണങ്ങിക്കിടന്നിരുന്ന ജില്ലകളിൽ പൊന്നുവിളയിച്ച കേരളത്തിന്റെ മുല്ലപ്പെരിയാ‍ർ.
കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ ദീർഘവീക്ഷണമില്ലായ്മ ആ  അണക്കെട്ടിനെ നൂറ്റിപ്പതിനാറു വർഷം ആയുസ്സ് നീട്ടിക്കൊടുത്ത് 35 ലക്ഷത്തോളം ജനങ്ങൾക്ക് പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു.
ഈ അവസാന മണിക്കൂറുകളിൽ നമുക്കൊന്നും പറയാനും ചെയ്യുവാനുമില്ല.


ജയലളിത എന്ന മനുഷ്യ ജീവനു  വന്യ മ്രഗങ്ങളുടെ പോലും വില കല്പിക്കാത്ത കിരാതയുംക്രൂരയുമായ സ്ത്രീ 35 ലക്ഷത്തോളം ജനങ്ങളെ കൂട്ടക്കൊല ചെയ്യുവാൻ പോകുന്നു.
കേന്ദ്ര സർക്കാർ മുല്ലപ്പെരിയാർ പ്രശ്നം ത്രുണവൽക്കരിക്കുന്നു.അപകടസ്ഥിതി വ്യക്തമായി മനസിലാക്കിയിരിക്കുന്ന കേരള സർക്കാർ  എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്നു.


ജീവനും കൊണ്ടോടി രക്ഷപ്പെടൂ .. എന്നു പറയാനുള്ള ചങ്കൂറ്റം പോലും സർക്കാരിന്റെ  ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.
ഇത്രയും വൈകിയ ഈ അവസരത്തിൽ ലക്ഷക്കണക്കിനു വരുന്ന ജനങ്ങൾ എന്തു ചെയ്യണമെന്നറുയാതെ പ്രാർത്ഥനയും കണ്ണീരുമായി കഴിയുന്നു.


30-40 ലക്ഷം വോട്ടർമാരുടെ ജീവനും സ്വത്തിനും സംരക്ഷണം  നൽകാൻ കഴിയാത്ത,പ്രതിപക്ഷം ഉൾപ്പെടുന്ന രാഷ്ട്രീയമിനി മലയാളിക്ക് എന്തിനാണ്?
66 വർഷത്തോളം ആ അണക്കെട്ടിനെ കുറിച്ച് ചിന്തിക്കാത്ത,അധികാര കസേരയ്ക്കുവേണ്ടി വടം വലി നടത്താൻ മാത്രം ഭരിക്കുന്ന വർഷങ്ങൾ ഉപയോഗിക്കുന്ന ,ഉപയോഗിച്ചു കളയുന്ന ഭരണാധികാരികളേ..മുങ്ങിമരിക്കാൻ പോകുന്ന ലക്ഷക്കണക്കിനു ചരാചരങ്ങളുടെ ശാപം നിങ്ങൾ എങ്ങനെ കഴുകിക്കളയും....


ഇത് ഒരുപക്ഷെ ഒരു അവസാന ചാൻസായിരിക്കും,ദൈവം അറിഞ്ഞു തന്നിരിക്കുന്ന ലാസ്റ്റ് ചാൻസ്...ജാതി മത ഭേദമില്ലാതെ,രാഷ്ട്രീയ ഭേദമില്ലാതെ 
നമുക്ക് തെരുവിലേക്ക് ഇറങ്ങാം...നാളെ നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴുന്ന നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളേയും,മാതാപിതാക്കന്മാരേയും,ഭാര്യാ ഭർത്താക്കന്മാരേയും സഹോദരീ സഹോദരന്മാരേയും  കൂട്ടുകാരേയും നാട്ടുകാരേയും നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എല്ലാ ജീവ ജാലങ്ങളേയും ഓർത്ത് നമുക്ക് സമരത്തിനിറങ്ങാം....


അർഹതയില്ലാത്ത മരണത്തിനൊരുങ്ങുമ്പോൾ അതിനെതിരെ സമരം ചെയ്തു മരിക്കാം....


തെരുവിലേക്കിറങ്ങുക ,
സമരം ചെയ്യുക ,
വിജയം വരെയല്ലാ....മരണം വരെ...

Monday, September 19, 2011

സൂപ്പർ പോലീസ്......

“നാട്ടുകാർക്ക് സദ്യ ഒരുക്കി പോലീസ് സ്റ്റേഷനിൽ ജനമൈത്രിയുടെ ഓണം”(കാക്കനാട്,ത്രുക്കാക്കര)എന്ന വാർത്ത വായിച്ച് കോൾമയിർ കൊണ്ട് നല്ല നാലക്ഷരം കേരള പോലീസിനെ കുറിച്ചെഴുതാൻ തൂലികയും രാകി ഇരുന്നപ്പോൾ ഈയുള്ളവനു ഒരു ഉൾക്കാഴ്ച ഉണ്ടായി.ഉടനെ എഴുന്നേറ്റ് അടുക്കളയുടെ പിന്നാമ്പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്ന ഒരു കെട്ട് പഴയ ന്യൂസ് പേപ്പർ എടുത്ത് പോലീസിന്റെ ജനമൈത്രി വാർത്തകൾക്കായി അന്വേഷണം ആരംഭിച്ച എന്റെ മുൻപിലേക്ക് സർവ്വേശ്വരൻ കൈ നിറയെ വാരിക്കോരി തന്നിരിക്കുന്നതു കണ്ട് ഈയുള്ളവൻ രണ്ടാമതും കോൾമയിർ കൊണ്ടു.
                                  സെപ്തംബർ 13 നു വന്ന അതിമനോഹരമായ ഒരു വാർത്ത..“പീഡന ശ്രമത്തിനിരയായ 10 വയസ്സുകാരിയെ നടുറോഡിൽ പോലീസ് ചോദ്യം ചെയ്തു..”പ്രതിയുടെ കോഴിക്കടയുടെ മുൻപിൽ നിർത്തി ഒന്നര മണിക്കൂർ പോലീസിന്റെ കഥ പറയിക്കൽ,അതും നാട്ടുകാരുടെ മുൻപിൽ.സംഭവിച്ചതെല്ലാം ഒരു കഥ പോലെ പറയിച്ച് ആ പിഞ്ചു കുഞ്ഞിനെ മാനസീകമായി പീഡിപ്പിച്ച് ലോകത്തെ പോലീസ് വർഗ്ഗത്തിനു ഉത്തമ മാത്രുകയായി.ധാർമ്മീക രോഷം കൊണ്ട് ആ പോലീസുകാരെ മനസ്സിൽ പച്ചത്തെറി പറഞ്ഞുകൊണ്ട് ഞാൻ അടുത്ത പേപ്പർ കയ്യിലെടുത്തു.അതിനു മുൻപ് ആത്മാർത്ഥമായി ഞാൻ പ്രാർഥിച്ചു നോക്കി “ദൈവമേ ഇതിലെങ്കിലും  ഒരു നല്ല വാർത്ത.......”ഈയിടെയായി അവിടുന്ന് ഈയുള്ളവന്റെ പ്രാർത്ഥന ഒട്ടും വക വയ്ക്കുന്നില്ല എന്ന സംശയം സത്യമാണെന്നു മനസിലായി.സെപ്തംബർ 5 നു വന്ന വാർത്തയിൽ കണ്ണുടക്കി.ത്രുപ്പൂണിത്തുറയിൽ പോലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ യുവാവിനെ എസ് ഐ യും സംഘവും ഭാര്യയുടേയും പിഞ്ചു കുഞ്ഞുങ്ങാളുടേയും മുൻപിലിട്ട് അതിക്രൂരമായി മർദ്ദിച്ചു.“കൊള്ളാം ആ എസ് ഐ യ്ക്ക് ഒരു സ്ഫടികം ജോർജ്ജ് ടച്ചുണ്ട്.”കൊള്ളാം......ഞാൻ രണ്ടും കല്പിച്ച് അടുത്ത പേപ്പർ എടുത്തു.“ഹേയ് മനുഷ്യാ നിങ്ങളെന്താ പരീക്ഷ എഴുതാൻ പൊവുകയാണോ....ഈ കൊച്ചിനെ ഒന്നു പിടിച്ചേ....”കരച്ചിൽ നിർത്താത്ത നാലര മാസം പ്രായമുള്ള ഈയുള്ളവന്റെ സന്താനത്തിനെ എടുത്തു കൊണ്ട് ശ്രീമതി ഒന്നു അമറി....അഞ്ചു മിനിറ്റ് ഒന്നു കുഞ്ഞിനെ എടുത്ത് അവളുടെ പരിഭവം മാറ്റിയിട്ട് വീണ്ടും ഞാനിരുന്ന് പത്രം എടുത്തു.
                                  സെപ്തംബർ നാലാം തീയതിയിലേയാണു പേപ്പർ...അയ്യോ......ഇതൽ‌പ്പം വശപ്പിശകാണ്.തലക്കെട്ട് ഇങ്ങനെയാണ് “ബാലനെ പീഡിപ്പിച്ച കേസ് :പോലീസുകാരന്റെ ജാമ്യ ഹർജി കോടതി തള്ളി” തലയോലപ്പറമ്പു സ്റ്റേഷനിലെ മാന്യദ്ദേഹമാണു പുള്ളി.ബ്ലെസ്സി - മമ്മൂട്ടി  ടീമിന്റെ അതി മനോഹരമായ ‘കാഴ്ച’ എന്ന സിനിമയിലെ സത്യസന്ധമായ ഒരു രംഗം മനസ്സിലേക്കു തികട്ടി വന്നു.തികട്ടിവന്നതു വിഴുങ്ങി അടുത്ത പത്രത്തിലേക്ക് ഞാൻ എന്റെ കാഴ്ചയെ ഉന്തിത്തള്ളി വിട്ടു.....ഓ....ഇതൊരു പഴയ പേപ്പറാണ്.മേയ് 28.വെട്ടിക്കലിൽ പോലീസുകാർ സഞ്ചരിച്ച വാഹനമിടിച്ച് കുട്ടികൾ മരിച്ച സംഭവം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി ഐ ഓഫീസ് മാർച്ച്.......വഴിയരികിൽ വാഹനം ഒതുക്കി കേരളാ വാഹന ഗതാഗതം മൊത്തമായി നിയന്ത്രണം ഏറ്റെടുത്ത് വെയിൽ കൊണ്ട് കരുവാളിച്ചു നിൽക്കുന്ന കർത്തവ്യ നിരതരായ പോലീസ് സേനയ്ക്കു സ്തുതി.ഞാൻ കസേരയിൽ നിന്ന് ഒന്നെഴുന്നേറ്റ് ബഹുമാനിച്ചു പോയി....  സെപ്തംബർ 2 ലെ പത്ര വാർത്ത ഇത്തരം പോലീസുകാർക്കു പോലും നാണക്കേടുണ്ടാക്കുന്നതാണ്..“ഏലക്കാ വാങ്ങാ‍നെത്തി പാമോയിൽ മോഷ്ടിച്ച പോലീസുകാരനു അഞ്ചിരട്ടി പിഴ.”അതും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നും.പഹയനെ പിടിച്ചതാകട്ടെ ഒരു സാധാരണ പൌരനും.അപ്പോൾ ആ പൌരനെ എന്തു വിളിക്കണം?പോലീസിന്റെ പോലീസെന്നോ...?പാവം പോലീസുകാരൻ,അയാൾക്കു രണ്ട് വെളിച്ചെണ്ണയെങ്കിലും ആക്കാമായിരുന്നു....
                             മേയ് 28 ലെ പേപ്പറിന്റെ അടർന്നു കിടന്ന ഒരു കഷണം കൂടി കയ്യിൽ തടഞ്ഞു.ഇതു ലേശം അധോലോക ഇടപാടാണ്.....“സ്പിരിറ്റു കേസിലെ പ്രതിയായ പോലീസുകാരൻ യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിടിയിൽ.”മോഷണം നടത്തിയ കാറുകളിൽ സ്പിരിറ്റു കടത്തുന്നത് ഹോബിയാക്കിയ പോലീസുകാരൻ ഭർത്താവിന്റ കയ്യിൽ നിന്നും കാശു വാങ്ങി ഭാര്യയെ കൊല്ലാൻ ‘ക്വട്ടേഷൻ’പിടിച്ചതാ.....പണിയില്ലാതിരിക്കുന്ന ‘ക്വട്ടേഷൻ സംഘങ്ങളേയും തുരുമ്പിക്കുന്ന പണിയായുധങ്ങളേയും’ ഓർമ്മ വന്നു.
                സെപ്തംബർ നാലിലെ പത്രത്തിലെ വാർത്ത ഇത്തിരി സർക്കാർ താല്പര്യം കലർന്ന വാർത്തയാണ്...“നഗരസഭയിലെ മാലിന്യം പോലീസിനെ ഉപയോഗിച്ച് പട്ടികജാതി കോളനിക്കു മുൻപിൽ നിക്ഷേപിക്കാൻ ശ്രമം.”  പാവം പോലീസുകാർ എന്തിനെല്ലാം കാവൽ നിൽക്കെണം.ചത്തലച്ചു കിടക്കുന്ന ശവത്തിനും ഭരിക്കുന്നവരുടെ ഇമ്മാതിരി തോന്ന്യാസങ്ങൾക്കും...കഷ്ടം.
                 സെപ്തംബർ 16 ലെ വാർത്ത അല്പം ‘നീല’ നിറം കലർന്നതാണ്.“പറവൂർ പീഡനം:രണ്ടു പോലീസുകാരെ സസ്പെൻഡു ചെയ്തു”  തെറ്റിദ്ധരിക്കേണ്ട പിടിയിലായ പ്രതികളെ രക്ഷപ്പെടുത്താ‍ൻ ഇത്തിരി ലക്ഷങ്ങൾ......വളരെ കുറച്ച്....കൈക്കൂലി വാങ്ങി.പക്ഷെ കാര്യങ്ങൾ ആശാന്മാരുടെ കൈ വിട്ടു പോയി ,അതാണ് വാലു മുറിഞ്ഞത്..പൊന്നു പോലീസേ,കാര്യങ്ങൾ സെറ്റിലാക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ കൈക്കൂലി വാങ്ങാവൂ.....
സമയം രാത്രി പതിനൊന്നു കഴിഞ്ഞു.കൊച്ചും തള്ളയും ഉറക്കം പിടിച്ചു....സെപ്തംബർ മാസത്തിലെ ഏതാനും പേപ്പർ നോക്കിയപ്പോൾ തന്നെ ഇതാണു സ്ഥിതി....എന്റെ എല്ലാ പ്രതീക്ഷകളും പോയി.ഈ മാധ്യമ ഗ്രൂപ്പുകൾക്ക്(മാധ്യമ സിൻഡിക്കേറ്റ്...ഹ..ഹ...ഹ)എന്താ പോലീസിനോട് ഇത്ര ‘സ്നേഹം’ ഇമ്മാതിരി ചൊവ്വില്ലാത്ത വാർത്തകൾ മാത്രമേ ഇവർ അച്ചടിക്കൂ.....പോലീസ് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നു,അത്യാവശ്യം ചെറുകിട പോക്കറ്റടിക്കാരേയും വാഴക്കുല മോഷ്ടാക്കളേയും കുളിസീൻ ഒളിഞ്ഞു നോട്ടക്കാരേയും ഹെൽമെറ്റില്ലാത്തവരേയും എല്ലാം വളരെ കറക്റ്റായി പിടിക്കുന്നില്ലേ...പിന്നെ വലിയ സ്പിരിറ്റു കടത്തുകാരേയും കൊലപാതകികളേയും,ഗുണ്ടാ‍ത്തലവൻമാരേയും......എന്റെ പൊന്നു ചേട്ടാ...അവർക്കുമില്ലേ ജീവനിൽ കൊതി.സർവീസിൽ നിന്നും ‘സുരേഷ് ഗോപി’ കളിച്ച് റിട്ടയർ ചെയ്താൽ പിന്നെ ഈ മാതിരി ക്രിമിനൽ ജന്തുക്കളെല്ലാം പ്രതികാരത്തിനു വരില്ലേ.....എല്ലാവർക്കും ‘സിബി മാത്യൂസ്’ ആകാൻ കഴിയില്ലല്ലോ.
                         എന്തായാലും മതിയാക്കാം എന്നു തന്നെ കരുതി രണ്ടു പേപ്പർ  കൂടി എടുത്തു.അയ്യോ.......അയ്യയ്യോ...പോലീസുകാരെയെല്ലാം പേടിപ്പിച്ചു തൂറിക്കുന്ന ഒരു വാർത്ത..“ഗുണ്ടാചങ്ങാത്തകാരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നു.”...കൊല്ലത്ത് മാധ്യമ പ്രവർത്തകന്റെ നേരെയുള്ള ഗുണ്ടാ ആക്രമണമാണ് ഈ നടപടിക്കു കാരണമായത്...
ഞാൻ ആ വാർത്തയിലൂടെ ഒന്നു കണ്ണോടിച്ചു - “ഗുണ്ടാ ബന്ധം ,പരസ്ത്രീ ബന്ധം,മാഫിയാ ബന്ധം എന്നിവ ഉള്ളവരുടെയും അഴിമതിക്കാരുടേയും മാസപ്പടിക്കാരുടേയും വിശദമായ പട്ടിക ശേഖരിച്ചു തുടങ്ങിയിരിക്കുന്നു”.കൊടിയേരി ഭരിച്ചിരുന്നപ്പോൾ ആരാധ്യനായ ശ്രീ സിബി മാത്യൂസ് ഇത്തരക്കാരുടെ ഒരു ലിസ്റ്റ് എടുത്ത് ആഭ്യന്തര വകുപ്പിനു നൽകിയിരുന്നു.പക്ഷെ ഇപ്പോഴും ഒരാൾക്കെതിരേയും ഒരു നടപടിയും ഉണ്ടായിട്ടില്ല.പുതിയ സർക്കാർ വീണ്ടും ലിസ്റ്റുണ്ടാക്കുന്നതറിഞ്ഞ് പേടിച്ചു വിറച്ചിരിക്കുകയാണ് എല്ലാവരും....(പിന്നേ...നമ്മളിതെത്ര കണ്ടിരിക്കുന്നു...)
                             എന്തൊക്കെയായാലും കേരളാ പോലീസിനു സ്കോട് ലന്റ്യാർഡ് പോലീസിനും പഞ്ചാബ് പോലീസിനും തൊട്ടു താഴെ റാങ്കു കല്പിച്ചിരിക്കുകയാണ്.അതിലവർക്ക് അഭിമാനിക്കാം.പിന്നെ ,പാവങ്ങൾ എന്തു ചെയ്യും...ഈ രാഷ്ട്രീയക്കാർ ഇടപെടുന്നതു കാരണം ധാർമ്മീകമായി പോലീസിനു ജോലി ചെയ്യാൻ കഴിയേണ്ടേ...എന്തൊരു ഗതികേടാണ്....ഇടതു ഭരിക്കുമ്പോൾ വലതൻ മാർ വലുതായാലും ചെറുതായാലും ഓടിച്ചിട്ടു തല്ലേണ്ടി വരും.വലതു ഭരിക്കുമ്പോൾ സകല ചുവപ്പന്മാരേയും ചവട്ടിക്കൂട്ടേണ്ടി വരും......അടികൊണ്ടവരുടെ പ്രതികാരം....വല്ല പൂഞ്ഞാറ്റിലോട്ടും സ്ഥലമാറ്റം.പിന്നെ ആകേയുള്ള ഒരു ഗുണവും ആശ്വാസവും,റോഡിലേക്ക് ഇറങ്ങി നിന്നാൽ കളർഫുള്ളായ കാഴ്ചകളും കാണാം ഇത്തിരി ചില്ലറയും തടയും.
                        കേരളത്തിലെ പേരുകേട്ട ഗൂണ്ടകളെക്കൊണ്ട് പോലീസിനു ഒരു പഞ്ചദിന ക്ലാസ്സെടുപ്പിക്കുന്നത് വളരെ നല്ലതായിരിക്കും.ഈ മേഖലയിൽ പൂണ്ടുവിളയാടാൻ,നിലവിലുള്ള അല്പ-സ്വല്പ ബാലാരിഷ്ടതകളെല്ലാം മാറും.ഇക്കാര്യം പോലീസ് മന്ത്രി ഒന്നു ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും..പിന്നെ പറഞ്ഞു തഴമ്പിച്ച തെറികൾക്കു പകരം അത്യാധുനിക,കമ്പ്യൂട്ടർവൽകരിച്ച കുറച്ചു തെറികളും പഠിപ്പിക്കുന്നതും അഭികാമ്യം(ഉദാ:പന്ന ബ്ലൂ ടൂത്ത് മോനെ,പട്ടി ബ്ലൂ-റേ മോനേ.....)കമ്പ്യൂട്ടർവൽക്കരിച്ച സ്റ്റേഷനുകളിൽ കമ്പ്യൂട്ടർവൽക്കരിച്ച തെറിയും ഇരിക്കട്ടെ...
               ഏറ്റവും പ്രധാനമായി സർക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഇവിടെ ഓർമ്മിപ്പിക്കുന്നു,അത്താഴപ്പട്ടിണിക്കാരായ സാധാരണ പൌരന്മാർക്കിട്ടു പണി കൊടുത്ത് നിയമങ്ങൾ സ്രുഷ്ടിക്കുമ്പോൾ,‘ഈ നിയമങ്ങൾ ഒന്നും പോലീസുകാർക്ക് ബാധകമല്ല’ എന്ന ഒരു പിൻ കുറിപ്പുകൂടി വയ്ക്കുന്നതു നല്ലതായിരിക്കും.അല്ലെങ്കിൽ ഏതെങ്കിലും കാക്കിയിട്ട ഭൂതഗണങ്ങൾ മേൽ‌പ്പറഞ്ഞ നിയമങ്ങൾ തെറ്റിക്കുമ്പോൾ....തെറ്റിച്ചു തെറ്റിച്ചു പൊറുതിമുട്ടുമ്പോൾ ഇത്തരം പരനാറികൾക്കു ശമ്പളം കൊടുക്കുവാൻ കൂടി ടാക്സ് അടയ്ക്കുന്ന സാധാരണക്കാർ ചിലപ്പോൾ വല്ല നക്സലറ്റുകളും ആയിപ്പോകും...കയ്യിൽ വിലങ്ങിടീക്കാതേയും കാക്കിയുടെ പിൻബലമില്ലാത്തതുമായ നല്ല ‘നല്ല തല്ല്’നാട്ടുകാർ ഈ വെറുക്കപ്പെട്ട വർഗ്ഗത്തിനു സംഭാവന നൽകുകയും ചെയ്യും....
               

Tuesday, August 30, 2011

അവശേഷിക്കുന്നത്

തിരിഞ്ഞു നോക്കാതെ,ഒട്ടും മടിയില്ലാതെ ആണ് നീ പോയത്......
നിൻ പ്രിയന്റെ മാറിൽ നഖങ്ങൾ കൊണ്ടു നീ പ്രണയം കുറിച്ചപ്പോൾ......,അവന്റെ കൈത്തടത്തിൽ ഒരു കുഞ്ഞിനെ പോലെ നീ ഉറങ്ങിയപ്പോൾ......,
നീ ഉണർന്നപ്പോൾ.....,അറിഞ്ഞില്ല നീ......


അറിഞ്ഞില്ല നീ 
എന്റെ 
കരളിലടിഞ്ഞ മദ്യത്തിൻ 
രക്തഗന്ധവും 
ഒടിഞ്ഞ കഴുത്തും 
നനഞ്ഞ മാറും  
ചോരയൊലിക്കുന്നോരഞ്ചു തിരുമുറിവുകളും,


അറിഞ്ഞില്ല നീ 
എന്റെ 
മുറിയിലെ ജനൽ പാളികളിൽ
ചിതലരിച്ചതും 
എന്റെ 
മനസ്സിന്നിടനാഴിയിൽ ചില്ലുകൾ തകർന്നതും....... 
എന്റെ 
കണ്ണുകളിൽ കനം തൂങ്ങിയതും 
എന്റെ 
കൈകളിൽ തീയാളിയതും......


ഒരിക്കൽ പോലും എന്നെ ഓർക്കാതെ നീ നിന്റെ പ്രിയനെ ചുംബിച്ചുണർത്തിയപ്പോൾ,നിന്റെ കരലാളനങ്ങളിൽ അവൻ ഉണർന്നപ്പോൾ അറിഞ്ഞില്ല നീ.....


അറിഞ്ഞില്ല നീ 
എന്റെ 
വഴികളിൽ 
വളർന്ന മുൾപ്പടർപ്പും 
വിരലുകളിൽ 
വഴുതിയ പാഴ്കവിതകളും.....
തേഞ്ഞുതീർന്നോരെൻ സ്വപ്നങ്ങളും......
പോവുക...
നീ 
പ്രിയേ....
ഒരുപാടു ദൂരേയ്ക്ക്.....









ഒരു കവിത...

രാത്രി ഉറങ്ങിയില്ല 
തലച്ചോറിൽ
നിന്നും 
അല്പം കവിത 
കണ്ണിൽകൂടി ഉരുണ്ടുരുണ്ട് 
തലയിണയിൽ.....
തിരിഞ്ഞും 
മറിഞ്ഞും 
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയിട്ടും 
കവിത 
കണ്ണിൽ...
ഒടുവിൽ 
ജനല്പാളിയിലൂടെ കാണുന്ന 
ഇത്തിരി 
ആകാശത്തിലേക്ക് 
കവിതയെ 
തട്ടിത്തെറുപ്പിച്ച് 
ഞാൻ 
പുതപ്പിനുള്ളിലേക്ക്..........

Sunday, August 28, 2011

അന്യാധീനപ്പെടുന്ന ആത്മാവുകൾ....

യൌവ്വനവും 
ചോരയും ചോരത്തിളപ്പും 
മാത്രുത്വത്തിന്റെ 
ഒരു പിടി 
സ്വപ്നങ്ങളും 
പ്രത്യയശാസ്ത്രത്തിന്റെ 
ചുവന്ന താളുകളിൽ 
കുരുതികൊടുത്ത് 
ആശയസംഘട്ടനങ്ങളുടേയും 
\ക്ലാസ്സ് വാറിന്റേയും 
തുലാവർഷത്തിന്റേയും 
തിരിച്ചറിവിന്റേയും 
അവസാന പാഠത്തിൽ 
ഒരു 
ചിതയായി 
കറുത്ത 
പുകയായി 
കനൽ നാളമായി 
തീ വിഴുങ്ങിയ 
ചുവന്ന പുതപ്പിനുള്ളിൽ 
ഒരു പിടി 
ചാരമാവുമ്പോൾ 
ശ്മമാശനത്തിന്റെ 
നാലതിരുകൾക്കുള്ളിലെ 
ഗതികിട്ടാത്ത 
നരച്ച 
ആലിൻ കൊമ്പിൽ 
മുക്തി തേടി 
ഒരാത്മാവു കൂടി..... 
ജപമാലകളിൽ 
കറുത്ത മുത്തുകൾ കോർത്ത് 
മുക്തി തേടി....

കണ്ണുനീർ

നാവ് 
ബന്ധിക്കപ്പെട്ടവന്റെ 
നിശബ്ദമായ 
സമരവും 
കറുത്ത 
പ്രതിഷേധവും.........